അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിലപ്പോള്‍ വെടി നിര്‍ത്തല്‍ വേണ്ടി വന്നേക്കാമെന്ന സാഹചര്യം മുന്നില്‍ കണ്ടെന്ന പോലെ ഗാസയിലെ എല്ലാം തകര്‍ത്തുതരിപ്പണമാക്കാനുള്ള നിരന്തര ആക്രമണമാണ് ഇസ്രായേല്‍ ശനിയാഴ്ച രാത്രി മുതല്‍ നടത്തുന്നത് എന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയും ആക്രമണം തുടരുന്നു എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച അതിരൂക്ഷമായി തുടര്‍ന്ന ആക്രമണത്തിന് സാധാരണക്കാരായ പലസ്തീനികളാണ് കൂടുതലും ഇരയായത്. ഇതു വരെ 200 പേര്‍ കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും സിവിലിയന്‍മാരാണ്. കുട്ടികളും സ്ത്രീകളും ഇവരില്‍ പാതിയിലേറെ വരും. ഞായറാഴ്ച മാത്രം 42 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി എട്ടാംദിനമാണ് ഗാസയില്‍ ആക്രമണം നടത്തുന്നത്.
മൂന്നു തവണ ശ്രമിച്ചിട്ടും ഭൂരിപക്ഷം കിട്ടാതെ പ്രതിസന്ധിയിലായ ഇസ്രായേല്‍ താല്‍ക്കാലിക പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവിന്റെ തന്ത്രപരമായ നീക്കമാണ് ഇത്രയും കടുത്ത ആക്രമണത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭരണത്തില്‍ സ്ഥിരത കിട്ടാനായി വംശീയതയുടെ വൈകാരിക വഴികള്‍ സ്വീകരിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.