കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നിങ്ങള്‍ കൊടുക്കും…? കേന്ദ്രസര്‍ക്കാരിന്റെ വക്കീലിനോട് കേരള ഹൈക്കോടതി ഇന്ന് ചോദിച്ചത് ഇതായിരുന്നു. കേന്ദ്രത്തിന്റെ അഭിഭാഷകന്‍ മറുപടി പറയാന്‍ സാവകാശം വേണം എന്നു പറഞ്ഞു. അടുത്ത വെള്ളിയാഴ്ച മറുപടി വേണമെന്ന് ഹൈക്കോടതി നിര്‍േദ്ദശിച്ചു. സംസ്ഥാനത്തിനാവശ്യമായ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമയം നിശ്ചയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
റഷ്യയില്‍ നിന്നോ ക്യൂബയില്‍ നിന്നോ എവിടുന്നായാലും വേണ്ടില്ല, ആവശ്യത്തിന് വാക്‌സിന്‍ കിട്ടാന്‍ വേണ്ടത് കേന്ദ്രസര്‍ക്കാര്‍ ചെയ്യണം–കേരളത്തിന്റെ കോണ്‍സല്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
വാക്‌സിന്‍ സാങ്കേതിക വിദ്യ യോഗ്യതയുള്ള മറ്റ് കമ്പനികള്‍ക്കും കൈമാറാമെന്ന് ഭാരത് ബയോടെക് സമ്മതിച്ചതായി നീതി ആയോഗ് പ്രതിനിധിയായ വി.കെ.പോള്‍ പറഞ്ഞത് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 19 ഉല്‍പാദകര്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സന്നദ്ധരാണ്. കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിനും വാക്‌സിന്‍ നിര്‍മ്മാണത്തിന് പ്രാപ്തിയുണ്ട് എന്ന് ഹര്‍ജിക്കാരായ ഡോക്ടര്‍മാരായ കെ. അരവിന്ദന്‍, പ്രവീണ്‍ ജി. പൈ. എന്നിവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറ്റാര്‍ക്കും കൈമാറാതിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് ഒന്നുമല്ലല്ലോ– ഹർജിക്കാർ അഭിപ്രായപ്പെട്ടു.
എന്നാല്‍ നീതി ആയോഗ് കേന്ദ്രസര്‍ക്കാരല്ല എന്നും നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും കേന്ദ്രത്തിന്റെ വക്കീല്‍ പറഞ്ഞു.
തുടര്‍ന്ന് മെയ് 21-ന് വീണ്ടും കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.