കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കും.
ഓണ്‍ലൈന്‍ അഡ്വൈസിന്‍റെ വേഗത വര്‍ധിപ്പിക്കണമെന്ന് പിഎസ്സിയോട് ആവശ്യപ്പെട്ടു.
ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും.
നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നല്‍കും.
പോളിടെക്നിക് കോളേജുകളിലെ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്‍റേണല്‍ അസ്സെസ്സ്മന്‍റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണ്.
ഇന്ന് 24,166 പേര്‍ക്ക് കോവിഡ്
ഇന്ന് 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി. 181 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേര്‍ രോഗമുക്തരായി.
മെയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായിരിക്കുന്നു.