ഇന്ന് രാവിലെ 11.45-ഓടെ ഓക്‌സിജന്‍ ഇല്ലാതായതിനെത്തുടര്‍ന്ന് ഡെല്‍ഹി ബത്ര ആശുപത്രിയിലെ ഒരു പ്രമുഖ ഡോക്ടറും ഏഴു മറ്റ് രോഗികളും ശ്വാസം കിട്ടാതെ മരിച്ചതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് . എട്ടു പേരില്‍ ആറു പേര്‍ തീവ്ര പരിചരണ യൂണിറ്റിലും ഒരാള്‍ വാര്‍ഡിലും ആയിരുന്നു. മരിച്ച ഡോക്ടര്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി യൂണിറ്റിന്റെ മേധാവിയായ ആര്‍.കെ.ഹംതാനി ആണെന്ന് പറയുന്നു.
ആശുപത്രി ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച്, ശനിയാഴ്ച രാവിലെ 11.45-ഓടെ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചതായും പിന്നീട് ഉച്ചയ്ക്ക് 1.30 ന് മാത്രമാണ് പുനസ്ഥാപിച്ചതെന്നും പറയുന്നു. അതായത് ഒരു മണിക്കൂര്‍ 20 മിനിട്ട് ആ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഒട്ടും ഇല്ലായിരുന്നു.
അപ്പോള്‍ കോടതിയുടെ പ്രതികരണത്തെ തുടർന്നാണ്എട്ടു പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ കോടതിയെ ധരിപ്പിച്ചത്. ആര്‍ക്കും അപായമില്ലെന്ന് കരുതുന്നു എന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചപ്പോഴാണ്, ഞങ്ങളുടെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മരിച്ചു എന്ന് കോടതിയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.
കൂട്ടമരണ വാര്‍ത്ത കേട്ട് കോടതി സ്തബ്ധമായി. എന്തു ചെയ്താലും ശരി, ഡെല്‍ഹിയിലേക്ക് ഇന്നു തന്നെ 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയേ തീരൂ എന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിപിന്‍ സങ്‌വി, രേഖാ പള്ളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഒരു പ്രത്യേക സിറ്റിങിലൂടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് രണ്ടാം തവണയാണ് ബത്ര ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ പൂര്‍ണ്ണമായും നിലക്കുന്നത്. ഏപ്രില്‍ 24-ന് ഇതേ പോലെ സംഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.