നടന്‍ ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍ നടന്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഹനുമാന്റെ വിഗ്രഹവും പിടിച്ചു നില്‍ക്കുന്ന ഫോട്ടോയ്ക്ക് കമന്റ് ചെയ്തതിന്റെ പേരില്‍ നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. ഹനുമാന്‍ പ്രതിമയും പിടിച്ചു പോസു ചെയ്ത ഉണ്ണിമുകുന്ദനോട് സന്തോഷ് അല്‍പം നര്‍മ്മത്തോടെ ഉന്നയിച്ച ഒരു ചോദ്യമാണ് പിന്നീട് വിവാദമാക്കിയത്. ഉണ്ണി മുകുന്ദന്‍ സന്തോഷിന് നല്‍കിയ ഉത്തരം ഉയര്‍ത്തിപ്പിടിച്ച് സന്തോഷിന് തകര്‍പ്പന്‍ പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍ എന്ന രീതിയില്‍ റിപ്പബ്ലിക് ടി.വി.യുടെ ഓണ്‍ലൈനില്‍ വലിയ വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ പ്രചരിക്കകയും ചെയ്തു.
ഉണ്ണി മുകുന്ദന്റെ ഫോട്ടോയ്ക്ക് കീഴെ പലര്‍ ഇട്ട പ്രതികരണങ്ങള്‍ക്കൊപ്പം സന്തോഷ് പോസ്റ്റ് ചെയ്ത കമന്റ് ഇതായിരുന്നു– ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ…’
ഇതിന് താഴെ ഉണ്ണിമുകുന്ദനും പ്രതികരിച്ചു. അത് ഇങ്ങനെയായിരുന്നു–
‘ചേട്ടാ…നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ…അതു കൊണ്ട് മാന്യമായി പറയാം. ഞാ്ന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എ്ല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’
സി.പി.എം. സഹയാത്രികനും ഇടതു സാംസ്‌കാരിക പ്രവര്‍ത്തകനും ഒക്കെയായ സന്തോഷ് ഹനുമാനെതിരെ സംസാരിച്ചു എന്ന് വ്യാഖ്യാനിച്ചാണ് സംഘപരിവാര്‍ സന്തോഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഉണ്ണി മുകുന്ദന്‍ സന്തോഷിന് കണക്കിന് കൊടുത്തു എന്നും പരിഹാസമുണ്ട്.
വിക്രമാദിത്യന്‍ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചവരാണ് സന്തോഷും ഉണ്ണി മുകുന്ദനും. ആ രീതയില്‍ സൗഹൃദവും ഉണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നര്‍മ്മത്തോടെ ഒരു കമന്റ് ഇടുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. എന്തു കാര്യത്തെയും വളച്ചൊടിച്ച് സങ്കുചിതചിന്തയോടെ വിവാദമാക്കാനുള്ള സമകാല ശ്രമങ്ങളാണ് ഈ വിവാദത്തിനു പിന്നിലെന്നും നടന്‍ പറയുന്നു.
സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി ശക്തമായി ്അപലപിച്ചു.
പു ക സ പ്രസ്താവനയുടെ പൂർണ രൂപം
നടൻ സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുന്നു.
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ സംഘം പ്രതിഷേധം രേഖപ്പെടുത്തുന്നു. തൻ്റെ സുഹൃത്തായ നടൻ ഉണ്ണി മുകുന്ദൻ്റെ ഒരു എഫ്.ബി. പോസ്റ്റിനു കീഴെ തികച്ചും സൗഹാർദ്ദപരമായി നടത്തിയ ഒരു കമൻ്റിനെ വക്രീകരിച്ച് മതവിദ്വേഷം വളർത്താനുള്ള നീക്കമാണ് സോഷ്യൽ മീഡിയയിലെ ആർ.എസ്.എസുകാർ നടത്തുന്നത്. രണ്ടുകലാകാരന്മാർ തമ്മിലുള്ള സ്നേഹപ്രകനങ്ങളിൽ പോലും കടന്നു കയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയിൽ നിന്ന് ദൈവങ്ങൾ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീർപ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മൾ ജീവിക്കുന്നത്?
കൃത്യമായ രാഷ്ട്രീയ ഉൾക്കാഴ്ചയോടെയും ഉന്നതമായ സാംസ്കാരിക ബോധത്തോടെയും പ്രവർത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂർ. മതവർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ അദ്ദേഹമെടുക്കുന്ന നിലപാടുകൾ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്നു കരുതുന്നുണ്ടെങ്കിൽ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഷാജി എൻ കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)
തിരുവനന്തപുരം
01 05 2021