പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കു ഫോണ്‍ ചെയ്ത സ്ത്രീയോട് മോശമായി സംസാരിച്ചു എന്നാരോപിച്ച് ചാനലിന്റെ തലസ്ഥാനത്തെ വനിതാ റിപ്പോര്‍ട്ടറെ തെരുവില്‍ ബലാല്‍സംഗം ചെയ്യുമെന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രൊഫൈലുകളില്‍ കുറിപ്പുകള്‍.
യുവ വനിതാ റിപ്പോര്‍ട്ടറെ വെറുതെ വിടില്ലെന്നു പറയുന്ന ഭീഷണിക്കുറിപ്പുകളില്‍ മിക്കതും കേട്ടാല്‍ അറപ്പുളവാക്കുന്ന, സ്ത്രീത്വത്തെ അത്യധികം അപമാനിക്കുന്ന തരം ലൈംഗിക പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ്.
കോട്ടയത്തു നിന്നാണെന്ന് പരിചയപ്പെടുത്തി പേര് പറയാതെ വിളിച്ച സ്ത്രീ എ്ന്തുകൊണ്ടാണ് ബംഗാളിലെ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാത്തത് എന്ന് ചോദിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തയാള്‍ വ്യക്തമായി മറുപടിയൊന്നും പറയാതെ, കൈമാറുകയായിരുന്നു എന്നാണ് കരുതുന്നത്.
തുടര്‍ന്ന് ഫോണെടുത്ത റിപ്പോര്‍ട്ടര്‍ പി.ആര്‍.പ്രവീണ, ഇപ്പോള്‍ കേരളം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍, മരണങ്ങളുടെ നടുവില്‍ ആളുകള്‍ പരിഭ്രാന്തിയോടെ ജീവിക്കുമ്പോള്‍, അതിജീവനത്തിന് സഹായിക്കുന്ന വാര്‍ത്തകള്‍ക്കാണ് ഇ്‌പ്പോള്‍ കേരളത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും ബംഗാളിലെ അക്രമങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കുന്നതെന്നും പ്രതികരിച്ചു. ബംഗാള്‍ ഇന്ത്യയിലല്ലേ എന്ന പരിഹാസ ചോദ്യത്തിന് അതേ രീതിയില്‍ അല്‍പം സറ്റയര്‍ ആയ മറുപടിയാണ് റിപ്പോര്‍ട്ടര്‍ നല്‍കിയത്. ഇതിന്റെ മാത്രം എഡിറ്റ് ചെയത് ക്ലിപ്പിങ് തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
ഇതിനു ശേഷമാണ് റിപ്പോര്‍ട്ടറെ അവരുടെ അഭിമാനത്തെ തകര്‍ക്കുംവിധവും ശാരീരികമായി ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സൈബര്‍ ആക്രമണം തുടങ്ങയിരിക്കുന്നത്.
അതേസമയം, ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹനം ആക്രമിച്ചതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാത്രമല്ല, ഡെല്‍ഹിയില്‍ തിരിച്ചെത്തിയ മന്ത്രിയുടെ പ്രതികരണം ഉള്‍പ്പെടെ വാര്‍ത്തയായി നല്‍കിയിരുന്നുവെന്നും വാര്‍ത്താവിഭാഗം സൂചിപ്പിക്കുന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ് ഫോണ്‍ ചെയ്ത വ്യക്തി ഉന്നയിച്ചത് എന്നും ചാനലില്‍ തന്നെ അഭിപ്രായമുണ്ട്.
സ്ത്രീകളെ വിമര്‍ശിക്കുകയാണെങ്കില്‍ ബലാല്‍സംഗത്തില്‍ കുറഞ്ഞതൊന്നും സംഘപരിവാര്‍ അനുയായികളുടെ മനസ്സില്‍ വരികയില്ല. ഏഷ്യാനെറ്റ് ന്യൂസിലെ തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍ സംഘപരിവാര്‍ സാമൂഹ്യമാധ്യമഗ്രൂപ്പുകളില്‍ നിന്നും ഇന്ന് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത് ഭീകരമായ ബലാല്‍സംഗ ഭീഷണികളാണ്.
‘ നിന്നെ ബലാല്‍സംഗം ചെയ്യുന്നതില്‍ ഭേദം…………ന്നതാണ് നല്ലത്. എന്നാലും തേവിടിച്ചി നിന്റെ ആ ഡയലോഗ് നിന്നെ………………….കൂത്തിച്ചിമോളേ ‘ എന്നാണ് ദീപക് ശിവരാജന്‍ എന്ന പ്രോഫൈലില്‍ നിന്നും വന്നിട്ടുള്ള കുറിപ്പ്.
‘ ഏഷ്യാനെറ്റിലെ പൊന്‍മകളേ…അനതി വിദൂരഭാവിയില്‍ നീ നിന്റെ മാനം രക്ഷിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കേരളത്തിലെ ഏതെങ്കിലും തെരുവിലൂടെ ഓടാന്‍ ഇടവരരുതേ എന്ന് പ്രാര്‍ഥിക്കുന്നു’ –ഇതാണ് മറ്റൊരു സാമ്പിള്‍.
ഏഷ്യാനെറ്റിന്റെ ഖേദപ്രകടനം വന്നതിനു ശേഷം, റിപ്പോര്‍ട്ടര്‍ക്കെതിരെ യുക്തമായ നടപടി എടുക്കും എ്ന്ന് എഡിറ്ററുടെ പരാമര്‍ശത്തിനു ശേഷമാണ് സൈബര്‍ ആക്രമണം തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
ചാനലിന്റെ അറിയിപ്പ് ഇപ്രകാരം ആയിരുന്നു.. :
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലര്‍ത്താത്ത ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന്, ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ലെന്ന്, ഞങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു–എഡിറ്റർ.
2016-ല്‍ സമാനമായ രീതിയില്‍ ഏഷ്യാനെറ്റിലെ ഇപ്പോഴത്തെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാര്‍ സംഘപരിവാറിന്റെ വലിയ ഭീഷണിക്കു വിധേയയാവുകയുണ്ടായി. ദുര്‍ഗയെ അപമാനിച്ചു എന്ന് വ്യാഖ്യാനിച്ചായിരുന്നു അന്നത്തെ പരസ്യമായ ബലാല്‍സംഗ ഭീഷണി. തീര്‍ത്തും തെറ്റായ ആക്ഷേപം ആയിരുന്നു അത്. നേരിട്ട് ഫോണിലും വിളിച്ച് ഭീഷണിപ്പെടുത്തി. സംസ്ഥാനവ്യാപകമായി വിവാദമായതിനെ തുടര്‍ന്ന് പൊലീസ് തിരുവനന്തപുരത്തെ ബി.ജെ.പി.യുടെ ട്രേഡ് യുണീയന്‍ ജില്ലാ നേതാവിനെ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. ജാമ്്യത്തില്‍ വിട്ട നേതാവിനെ പൂമാലയിട്ടാണ് അനുയായികള്‍ തിരുവനന്തപുരത്ത് അന്ന് സ്വീകരിച്ചു ആനയിച്ചു കൊണ്ടുപോയത്.
രണ്ടു വര്‍ഷം മുമ്പ് മനോരമ ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെയും സംഘപരിവാര്‍ ലൈംഗികമായി ആക്ഷേപിച്ചുകൊണ്ട് സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഈ കേസിലും ഡി.ജി.പി.യുടെ നിര്‍്േദ്ദശ പ്രകാരം മൂന്ന് സംഘപരിവാറുകാരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ ആദ്യത്തെ ഒരു ഓളത്തിനു ശേഷം അശ്രദ്ധമായി ഇല്ലാതായിപ്പോകാറാണ് പതിവ്.