സി.പി.എമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത് ഒരു മന്ത്രിയെയും പിന്നെ കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും ലക്ഷ്യമിട്ട്. രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഎം ബുദ്ധിമുട്ട് അറിയിച്ചതായാണ് റിപ്പോർട്ട്. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എംഎല്‍എ എന്‍. ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി. അതേസമയം, പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദ്ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍. ജയരാജ് ക്യാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദവിയിലും എത്തും.
കേരള കോൺഗ്രസ് ആവശ്യപ്പെടുന്ന റവന്യൂവും കൃഷിയും ഇപ്പോൾ സിപിഐയുടെ പക്കലാണുളളത്. ഇതു വിട്ടു നൽകാൻ സിപിഐ തയ്യാറായേക്കില്ല. സിപിഎമ്മും സിപിഐയും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുളളൂ. ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിന്‍റ നോട്ടം. സിപിഎം കൈവശം വച്ചിരിക്കുന്ന വകുപ്പിൽ ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്‌ച വച്ചിരുന്നു. സിപിഐ അയഞ്ഞില്ലെങ്കിൽ ജോസ് വിഭാഗത്തിന് പൊതുമരാമത്ത് വിട്ടു നൽകാൻ സിപിഎം തയ്യാറായേക്കും.
സിപിഎം – സിപിഐ ചര്‍ച്ചയില്‍ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു. സിപിഎമ്മിന് 12-ഉം സിപിഐക്ക് നാലും മന്ത്രിമാരാണുണ്ടാകുക. കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍സിപിക്കും ജനതാദള്‍ എസിനും ഓരോ മന്ത്രിമാരെ ലഭിക്കുമെന്നായിരുന്നു സൂചന.