സന്ദേശങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഐ.ടി.ചട്ടത്തിലെ വകുപ്പ് ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യത എന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സ് ആപ് ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരെ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ശക്തമായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സ്വകാര്യത ലംഘനം സര്‍ക്കാരിന്റെ ലക്ഷ്യമല്ല എന്ന് ഐ.ടി.മന്ത്രാലയം ഇന്നലെ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന കാര്യങ്ങളില്‍ സ്വകാര്യതാ ലംഘനം ബാധകമാക്കാനാവില്ല. ദേശീയ സുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, രാജ്യത്തെ പൊതുസംവിധാനം എന്നിവയെ ബാധിക്കുന്ന സന്ദേശങ്ങള്‍ ഈ പരിധിയില്‍ വരും.അതുപോലെ ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങളും തേടുന്നത് സ്വകാര്യതാവകാശ ലംഘനമല്ല. ഐ.ടി.നിയമത്തിലെ 4(2) വകുപ്പ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പറയുന്നത്, കുറ്റകൃത്യം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ സന്ദേശങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടാം എന്നാണ്. ഇത് നല്‍കുന്ന പഴുതിലൂടെ ഏത് സന്ദേശത്തിന്റെയും സ്രോതസ് തേടാന്‍ സര്‍ക്കാരിന് ഒരു തടസ്സവും ഇല്ല.
കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിക്കാന്‍ പോകുന്നതും ഈ പോയിന്റുകള്‍ തന്നെയായിരിക്കും എന്ന് വ്യക്തമാണ്. അതേസമയം ഉയരുന്ന പ്രധാന ചോദ്യം, ദേശീയത, പൊതുസംവിധാനം ഇവയുടെ ലംഘനം ഉണ്ടെന്ന് ആര് തീരുമാനിക്കും എന്നതാണ്. രാജ്യത്ത് നടന്ന ഒട്ടേറെ ജനാധിപത്യപരമായ സമരങ്ങളെയും, പ്രസ്താവനകളെയും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ദേശദ്രോഹം എന്ന് വ്യാഖ്യാനിച്ചാണ് കേസെടുക്കുകയും അടിച്ചൊതുക്കുകയും ചെയ്തിരുന്നത്. ഈ രീതി വാട്‌സ് ആപിലെ സന്ദേശങ്ങള്‍ക്കും ബാധകമാക്കിയാല്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറിക്കൂടായ്കയില്ല.
ഗൂഗിള്‍ ഇന്നലെ തന്നെ ഇന്ത്യന്‍ ചട്ടങ്ങള്‍ അനുസരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഫേസ്ബുക്കും സര്‍ക്കാരിന് ചേര്‍ന്ന് സമവായത്തിനായി നടപടികള്‍ എടുക്കുമെന്ന് പറയുന്നു. വാട്‌സ് ആപ് ആണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.