രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക് ഫംഗസ് എന്ന രോഗം പടരുന്നു. ഡെല്‍ഹി എയിംസില്‍ ദിനം പ്രതി ഇരുപതിലധികം കേസുകള്‍ എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രതിരോധ ശേഷി കുറവുള്ള, പ്രമേഹം കൂടുതലുള്ള, ഉയര്‍ന്ന അളവില്‍ സ്റ്റിറോയ്ഡ് കുത്തിവെക്കുന്ന ആളുകളിലാണ് മ്യുകര്‍മൈക്കോസിസ് എന്ന ഈ രോഗം വരുന്നത്.
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. 15 രോഗികൾ കേരളത്തിൽ ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
യു.പി.യിലെ മീററ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവും രോഗികള്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അഞ്ച് പേരെ ഇപ്പോള്‍ ചികില്‍സിച്ചു. ഇവിടെ പ്രത്യേക വാര്‍ഡ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്.
രാജസ്ഥാനില്‍ രോഗം പടരുകയാണെന്നതിനാല്‍ പകര്‍ച്ചവ്യാധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുവരെ 130 കേസുകള്‍ ചികില്‍സയ്ക്കായി എത്തി.
ബ്ലാക് ഫംഗസ് ചികില്‍സിക്കാനുള്ള മരുന്നിന്റെ സ്റ്റോക്ക് വെളിപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
രോഗത്തിന്റെ സ്വഭാവം
മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.
ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. നേരത്തേ തന്നെ ലോകത്തില്‍ ഈ രോഗത്തിന്‍റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാന്‍സര്‍ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. മ്യൂകര്‍മൈകോസിസ് പ്രമേഹരോഗികള്‍ക്കിടയില്‍ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.