കേരളത്തിലെ പത്ത് മണ്ഡലങ്ങളില്‍ യു.ഡി.എഫ്, സ്ഥാനാര്‍ഥികളുടെ വിജയം ഉണ്ടായത് ബി.ജെ.പി.യുടെ വോട്ടു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. 90 മണ്ഡലങ്ങളില്‍ ബി.ജെ.പി. വോട്ട് കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടെണ്ണലിനു ശേഷം തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുമായി മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
90 മണ്ഡലങ്ങളിൽ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞു
യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം േചാദിച്ചു. 90 മണ്ഡലങ്ങളിൽ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞു. പുതിയ വോട്ടർമാരിലെ വർധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും പിണറായി ചോദിച്ചു.
ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയിൽ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫിന് 4454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയിൽ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087. പാലായിൽ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലാണ്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകി. ജനവിശ്വാസം അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ട് കഴിയുമായിരുന്നില്ല. ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ട് ചെയ്തത്.
വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. പാർട്ടിയെ പാർട്ടിയാക്കി നിർത്താൻ ബിജെപി നേതൃത്വം ശ്രമിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.