2016-ല്‍ തുടങ്ങിയ പദ്ധതിയായിരുന്നു ബി.ജെ.പി.ക്ക് ബംഗാള്‍ പിടിക്കല്‍. പക്ഷേ പരാജയപ്പെട്ടു. ഇതോടെ ഗവര്‍ണറെയും സി.ബി.ഐ.യെയും ഉപയോഗിച്ചുള്ള സമ്മര്‍ദ്ദ കളിയിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നു എന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. നാരദ തട്ടിപ്പുകേസില്‍ തൃണമൂല്‍ മന്ത്രിമാരായിരുന്ന നാലു പേര്‍ക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഇന്നലെ തിരക്കിട്ട് അനുമതി നല്‍കി. ഇവരില്‍ രണ്ടു പേര്‍ ഇന്ന് വീണ്ടും മന്ത്രിമാരായി ഗവര്‍ണര്‍ക്കു മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ കൂടിയായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സി. ബി.ഐ.ക്ക് അനുമതി നല്‍കിയത്. ഇവരില്‍ രണ്ടു പേര്‍, സുബ്രത മുഖര്‍ജിയും, ഫിര്‍ഹാദ് ഹക്കിമും, ഇന്ന് വീണ്ടും മന്ത്രിമാരായി ഗവര്‍ണര്‍ക്കു മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.
സി.ബി.ഐ.യുടെ അപേക്ഷ ലഭിച്ചതായും ഭരണഘടനയുടെ 163,164 വകുപ്പു പ്രകാരമുള്ള അധികാരം ഉപയോഗിച്ച് അനുമതി നല്‍കുന്നു എന്നുമാണ് രാജ്ഭവന്‍ അറിയിപ്പ്. നാരദ ചിട്ടിതട്ടിപ്പ് നടക്കുന്ന സമയത്ത് ഈ നാലുപേരും മന്ത്രിമാരായിരുന്നു എന്നതാണ് കേസില്‍ അവര്‍ക്കെതിരെ നടപടിക്ക് അനുമതി നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സി.ബി.ഐ.യെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളിയാണ് ഇക്കാര്യത്തില്‍ ഇനി ബംഗാളില്‍ ബി.ജെ.പി. ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. തണുത്തു കിടന്നിരുന്ന നാരദ കേസ് ആവശ്യത്തിനനുസരിച്ച് വീണ്ടും സജീവമാക്കിയത് തൃണമൂല്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്.
2014-ല്‍ മലയാളി പത്രപ്രവര്‍ത്തകനായ മാത്യു സാമുവേല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് നാരദ തട്ടിപ്പുകേസില്‍ മന്ത്രിമാര്‍ കുടുങ്ങിയത്. തൃണമൂല്‍ മന്ത്രിമാരും നേതാക്കളും പണം പറ്റുന്നതായി സ്റ്റിങ് വീഡിയോയില്‍ വ്യക്തമായി. ഒരു പോലീസ് ഓഫീസറെയും വീഡിയോയില്‍ കാണാമായിരുന്നു. ദേശീയതലത്തില്‍ തന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായി മാറി നാരദ തട്ടിപ്പ്.