ഇന്നലെ രാത്രിയിലൂം ഉള്‍പ്പെടെ ദിവസങ്ങളായി തുടര്‍ന്ന പരസ്പരാക്രമണങ്ങളില്‍ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണത്തില്‍ ഗാസ മുനമ്പില്‍ വലിയ ആള്‍നാശമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ പാലസ്തീന്‍ പ്രസ്ഥാനമായ ഹമാസിന്റെ ഗാസാ സിറ്റി കമാന്‍ഡര്‍ ബാസിം ഇസ്സ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 65 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍-ജസീറ റിപ്പോര്‍ട്ടു ചെയ്തു. ഇവരില്‍ 16 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ട്. 365 പേര്‍ക്ക് ഗുരതര പരിക്കുണ്ട്. ഇവരില്‍ 86 കുട്ടികളും 39 സ്ത്രീകളും ഉണ്ട്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ ഇതുവരെ ആറ് ഇസ്രേയേല്‍കാരും ഒരു ഇന്ത്യന്‍ സ്ത്രീയും(ഇവരാണ് മലയാളിയായ സൗമ്യ) കൊല്ലപ്പെട്ടു എന്ന ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടു ചെയ്തു.
ബുധനാഴ്ച മാത്രം ഇസ്രായേല്‍ 180 റോക്കറ്റുകള്‍ ഗാസയിലേക്കയച്ചു. ഇതില്‍ 40 എണ്ണം ഗാസയില്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസാ മുനമ്പിലെ 500 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടരുകയാണ്. 374 പേരെ രാജ്യദ്രേഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പോലീസ് പറഞ്ഞു. പൊലീസുകാരെ ആക്രമിച്ചതുള്‍പ്പെടെയാണ് കേസ്.
ഹമാസിന്റെ ആക്രമണം താരതമ്യേന ദുര്‍ബലമാണ്. എന്നാല്‍ ഗാസയിലെ കനത്ത ബോംബിങ്ങില്‍ ജനവാസകേന്ദ്രങ്ങള്‍ തകര്‍ത്ത് നാശമുണ്ടാക്കി മുന്നേറുകയാണ് ഇസ്രായേല്‍ സൈന്യം. കൂടുതല്‍ ജീവഹാനി ഉണ്ടാക്കുന്നതും കുട്ടികളും സ്ത്രീകളും അതിന് ഇരയാകുന്നതും ഇതിനാലാണ് എന്നാണ് നിഗമനം.
കിഴക്കന്‍ ജെറുസലേമില്‍ നിന്നും പാലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിച്ച് ഇസ്രായേലി കുടുംബങ്ങളെ താമസിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പരസ്പരമുള്ള റോക്കറ്റാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് യുദ്ധത്തിലേക്കാണ് നയിക്കുകയെന്ന് യു.എന്‍. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.