ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് കേരളത്തിൽ പരാജയപ്പെട്ട എൻ.ഡി.എ മുന്നണിയുടെ വിജയമാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുളളക്കുട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം.
കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാർസിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും തുല്യമായി നൽകേണ്ടതാണ്. പക്ഷെ ഫണ്ടിന്റെ കൂടുതൽ ഭാഗം കെ.ടി. ജലീൽ തന്റെ സമുദായത്തിന് മാത്രം നൽകിയത് വലിയ തെറ്റായിരുന്നുവെന്നും അബ്ദുളളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ജലീലിനെ പൂർണ്ണമായി വിശ്വസിച്ചതാണ് ഒന്നാം പിണറായി സർക്കാരിന്റെ പരാജയം. അതുകൊണ്ട് തന്നെ വകുപ്പ് ഏറ്റെടുത്ത പിണറായി ജലീലിനെ തള്ളി പറയാൻ തയ്യാറാവണം. എങ്കിൽ മാത്രമേ നിലപാടിലുള്ള ആത്മാർത്ഥ സമൂഹം അംഗീകരിക്കൂ. ഇത് പോലെ ശബരിമല വിശ്വാസികളെ അപമാനിച്ചതിൽ പിണറായി സ്വയം വിമർശനം നടത്തണം. കേരളത്തിൽ വളർന്നു വരുന്ന ദേശവിരുദ്ധ തീവ്രവാദികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ സി.പി.എം തയ്യാറാവണമെന്നും അബ്ദുളളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.