സാമൂഹികമാധ്യമങ്ങളെ നിയന്ത്രിച്ച് രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ക്കാരിന്റെ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രഗവണ്‍മെന്റിന്‍രെ ചട്ടങ്ങള്‍ക്ക് അനുകൂലമായി ഗൂഗിള്‍, വാട്‌സ് ആപ്, ഫേസ്ബുക്ക്, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം, ലിങ്ക്ഡ് ഇന്‍ എന്നിവ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ട്വിറ്റര്‍ മാത്രമാണ് ഇപ്പോഴും നിലപാടില്‍ അയവു വരുത്താതെ നില്‍ക്കുന്നത്. ട്വിറ്ററിനെതിരെ ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജിയും വന്നിരിക്കുന്നത് ഇതേ നിലപാടിനെതിരായ സമ്മര്‍ദ്ദം എന്ന നിലയിലാണ്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഐ.ടി.നിയമഭേദഗതി പ്രകാരം സാമൂഹിക മാധ്യമങ്ങള്‍ എല്ലാം ഇന്ത്യയില്‍ അവരുടെ ഒരു ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നോഡല്‍ കോണ്‍ടാക്ട് പേഴ്‌സനെയും നിയമിച്ചിരിക്കണം. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് സ്വീകരിക്കാനും വ്യവഹാരത്തില്‍ ഉത്തരവാദിയാകാനുമുള്ള സംവിധാനമാണിത്.
ഏഴ് സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചകാര്യവും അവരുടെ വിശാദംശങ്ങളും അറിയിച്ചുകഴിഞ്ഞു. ട്വിറ്റര്‍ ആവട്ടെ കമ്പനിയുടെ അഭിഭാഷകന്റെ വിവരം ആണ് കൈമാറിയിട്ടുള്ളത്. ഇന്ത്യയിലെ പരാതികള്‍ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് ട്വിറ്റര്‍ നല്‍കിയിട്ടുള്ള വിശദീകരണം.
ഇതിനിടെ ട്വിറ്ററിനെതിരെ ഒരു പൊതുതാല്‍പര്യ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര, ജേര്‍ണലിസ്റ്റ് സ്വാതി ചതുര്‍വേദി എന്നിവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്തരം സംവിധാനം ഇല്ലെന്നാണ് മനസ്സിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഇന്റര്‍മീഡിയറി സംവിധാനം നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
സ്വകാര്യതയ്ക്കുള്ള പൗരാവകാശ നിഷേധം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരുമായി ശക്തമായ നിലപാട് തന്നെയാണ് ഇപ്പോള്‍ ട്വിറ്റര്‍ എടുത്തിരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ചിലപ്പോള്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടിവരും ട്വിറ്ററിന്. സര്‍ക്കാരിനെയും ഭരണകക്ഷിയെയും ഭരണ വൈകല്യത്തെയും വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും, ജിഹാദികളുമായി മുദ്രകുത്തുന്ന നിലവിലെ ബി.ജെ.പി. സര്‍ക്കാര്‍ ്അവര്‍ക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങളെ മുഴുവന്‍ നിശ്ശബ്ദമായൊരു ഭീഷണിയുടെ നിഴലിലേക്കു കൊണ്ടുവരുന്ന കാലം വിദൂരമല്ലെന്നാണ് സാമൂഹിക നിരീക്ഷകരുടെ വിലയിരുത്തല്‍.













