41 എം.എല്‍.എ.മാര്‍ എല്ലാവരും വോട്ടു ചെയ്യാനെത്തിയാലും സ്പീക്കര്‍ സ്ഥാനത്തേക്ക് എം.ബി.രാജേഷ് തന്നെ ജയിക്കുമെന്നറിയാമെങ്കിലും സഭാതലത്തില്‍ ഭരണപക്ഷത്തിന് ഏകപക്ഷീയമായ ജയം നല്‍കാന്‍ പ്രതിപക്ഷം ഉറച്ചിട്ടില്ലെന്നതിന് തെളിവാണ് കെ.പി.സി.സി. വൈസ്പ്രസിഡണ്ട് ആയ പി.സി.വിഷ്ണുനാഥിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ചത് നൽകുന്ന സൂചന.. ഐക്യകണ്‌ഠേന സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെടേണ്ട കാര്യമില്ല, പ്രതിപക്ഷത്തിന്റെ മല്‍സരസ്വാഭാവം സ്പീക്കര്‍ തിരഞ്ഞെടുപ്പോടെ ആരംഭിക്കുകയും ചെയ്യാമെന്നതാണ് ഒരു കാര്യം. മറ്റൊന്ന് ഭാവിയിലും ഉണ്ടാകാവുന്ന ഗ്രൂപ്പ് സമവാക്യക്കളിയിലെ ഒരു മുന്നേറ്റം. പ്രതിപക്ഷ നേതാവ് എന്തെല്ലാം പറഞ്ഞാലും ഐ-ഗ്രൂപ്പുകാരനാണ്. അതിനാല്‍ സ്പീക്കര്‍ പദവിയില്‍ സ്ഥാനാര്‍ഥിയാകേണ്ടത് എ-ഗ്രൂപ്പുകാരനായിരിക്കണം. വേറൊരു കാര്യം ഇത്തവണ സി.പി.എമ്മിന്‍െ സിറ്റിങ് മന്ത്രിയെ പരാജയപ്പെടുത്തിയ ഏക എം.എല്‍.എ. വിഷ്ണുനാഥ് ആണ്. അതിനാല്‍ നിയമസഭയില്‍ വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെ പ്രധാന കുന്തമുന തന്നെയാണ്. അദ്ദേഹത്തിന് പ്രാധാന്യം ലഭിക്കാന്‍ സ്പീക്കര്‍ യുദ്ധത്തിലൂടെ സാധിക്കും. കുണ്ടറയില്‍ ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു വിഷ്ണുനാഥ്. അട്ടിമറി വിജയത്തിലൂടെ എം.എല്‍.എ.ആവുകയും ചെയ്തു.













