പ്രശസ്ത കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ഫേസ്ബുക്കിന്റെ സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം. 4 മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള രണ്ടു ഫോർവേഡ് പോസ്റ്റുകൾ ഷെയർ ചെയ്തതാണ് കാരണം എന്നും കവി നിരീക്ഷിക്കുന്നു. സച്ചിതാനന്ദൻ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ തന്റെ വിലക്ക് വാർത്ത പുറത്തു പറഞ്ഞത്. അതിൽ പറയുന്നത് ഇപ്രകാരം…: ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി. ജെ. പിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്‍റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി restrain ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.













