ഉത്തര്‍പ്രദേശില്‍ തടവില്‍ കിടക്കുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി യു.പി.സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ന് കാപ്പന്റെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം. കാപ്പനെ ചികില്‍സയ്ക്കായി ഡെല്‍ഹിയിലേക്ക് മാറ്റണം എന്ന ആവശ്യം പരിഗണിക്കുന്നത്പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.
കഴിഞ്ഞ ഒക്ടോബര്‍ ആറിന് ഹത്രാസിലേക്കുള്ള യാത്രയ്ക്കിടില്‍ യു.പി. പോലീസ് കസ്റ്റഡിയിലെടുത്ത സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിട്ടിരിക്കയാണ്. ജയിലില്‍ കൊവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ ആശുപത്രിയിലാക്കിയിരിക്കയാണെങ്കിലും അതീവ ദയനീയാവസ്ഥയിലാണെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍ ചങ്ങലയിട്ട് പൂട്ടിയാണ് കാപ്പനെ കിടത്തിയിരിക്കുന്നതെന്നും ഭാര്യ റയ്ഹാനത്ത് ആരോപിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആണ് കേസ് കേട്ടത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികില്‍സയ്ക്കായി എയിംസ് ഡെല്‍ഹിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ടതില്‍ നിന്നും ഉടനെ മോചിതനാക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ. അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആവശ്യപ്പെട്ടു. ഏപ്രില്‍ 21-ന് കൊവിഡ് സ്ഥിരീകരിച്ച സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍ കട്ടിലിനോട് ചങ്ങല ചേര്‍ത്ത് ബന്ധിച്ചിരിക്കയാണെന്ന് വില്‍സ് മാത്യൂസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ നിഷേധിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരും സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ ആരോപണം നിഷേധിച്ചു.
തുടര്‍ന്ന്, കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് രമണ സംസ്ഥാന സര്‍ക്കാരിനോടും സോളിസിറ്റര്‍ ജനറലിനോടും ആവശ്യപ്പെട്ടു.