സിറം ഇന്സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചത്. സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പൂനാവാലയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ സര്‍ക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും ഒരു ഡോസിന് എന്ന നിലയിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്. ഈ നിരക്ക് വിദേശത്ത് വില്‍ക്കുന്ന വിലയെക്കാളും വളരെ അധികമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈടാക്കുന്നത് എന്ന പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് അമ്പത് ശതമാനം ഡോസുകള്‍ നല്‍കാം എന്ന കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളതിന് വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു എന്ന സ്ഥിതി ആണ് ഉണ്ടായത്. വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതില്‍ സുപ്രീംകോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വന്‍ പ്രതിരോധത്തിലായ നരേന്ദ്രമോദി വാക്‌സിന്‍ വില കുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.