ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രധാന തെളിവായി ലോകായുക്ത പരിഗണിച്ചത് ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ കത്ത്. അതേസമയം ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കി. ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍നടപടിയെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. മിക്കവാറും തിങ്കളാഴ്ച കോടതിയെ സമീപിക്കാൻ സാധ്യത തെളിയുന്നുണ്ട്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിക്കു മന്ത്രി കത്തു നൽകിയത്.
കോർപറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും മാർക്കറ്റിങ്ങിലും ഫിനാൻസിലുമുള്ള എംബിഎയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ലുഎഐയുമായിരുന്നു. ഇതിനോടൊപ്പം എച്ച്ആറും ബിടെക്കും പിജിഡിബിഎയും ഉൾപ്പെടുത്താൻ മന്ത്രി നിർദേശിക്കുകയായിരുന്നു. കോർപറേഷൻ ആവശ്യപ്പെടാതെയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.
ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രന്‍ കെ.ടി.അബീദിനെ നിയമിക്കാനായിരുന്നു ഇത്തരമൊരു നീക്കം. മന്ത്രി സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയതായി ലോകായുക്ത നിഗമനത്തിലെത്തിയത് ഈ കത്തിന്റെ അടിസ്ഥാനത്തിലാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജരായിരുന്ന അദീബിനെ 2018 ഒക്ടോബറിലാണ് ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഡപ്യൂട്ടേഷനിൽ നിയമിച്ചതും ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന്, അദീബ് രാജിവച്ചു. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയാണ് ലോകായുക്തയ്ക്കു പരാതി നൽകിയത്.