Categories
kerala

ഇന്നത്തെ കേരള മന്ത്രിസഭാ തീരുമാനങ്ങള്‍ സമഗ്രമായി വായിക്കുക…

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താല്‍ക്കാലികമടക്കം അത് അരലക്ഷത്തോളമാണ്.

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയൂഷ് വകുപ്പിനു കീഴിലുമാണ്.

thepoliticaleditor

ഇതിനുപുറമെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കും.

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്ട്രോ എന്‍ററോളജി യൂണിറ്റ് ആരംഭിക്കും. ഇതിനായി അഞ്ച് തസ്തികകള്‍ സൃഷ്ടിക്കും.

35 എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 151 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാര്‍ വരെയുള്ള ജയിലുകളില്‍ കൗണ്‍സലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും.

പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ പ്രവര്‍ത്തനത്തിന് 161 തസ്തികകള്‍ സൃഷ്ടിക്കും.

സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷനില്‍ 22 തസ്തികകള്‍, വിവിധ അറബിക് എയ്ഡഡ് കോളേജുകളില്‍ 54 അധ്യാപക തസ്തികകള്‍, സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ 14 ജൂനിയര്‍ ലക്ചറര്‍, 3 ലക്ചറര്‍ തസ്തികകള്‍, തൃശൂര്‍ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കണ്‍ട്രോള്‍ ലാബ് പ്രവ്ര്‍ത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തിക എന്നിങ്ങനെ സൃഷ്ടിക്കും.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍  30 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകള്‍ റീ-ഡെസിഗ്നേറ്റ് ചെയ്യും.

കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 7 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയും പുതുതായി ആരംഭിച്ച 28 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 100 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.

അഗ്നിരക്ഷാ വകുപ്പിനു കീഴില്‍ താനൂര്‍, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും. ഉള്ളൂര്‍, മാവൂര്‍, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറډുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കും.

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 20 തസ്തികകള്‍ സൃഷ്ടിക്കും.

കോടതി ഭാഷ മലയാളമാക്കുന്നതിന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളില്‍ മലയാളം പരിഭാഷകരുടെ 50 തസ്തികകള്‍ സൃഷ്ടിക്കും.  

അഹാഡ്സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.

ശമ്പളം പരിഷ്കരിക്കും

ട്രാക്കോ കേബിള്‍ കമ്പനിയിലെ മാനേജീരിയല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കും.

1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചുകൊണ്ട് കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.  

1953ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്റ്റീഷ്ണേഴ്സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ആക്ടും ഏകീകരിച്ചുകൊണ്ട് കേരള മെഡിക്കല്‍ പ്രാക്റ്റീഷ്ണേഴ്സ് ആക്ട് നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റ കാലാവധി 2021 മാര്‍ച്ച് 28 മുതല്‍ ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കും.

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമായ അഭിഭാഷക ക്ലാര്‍ക്കുമാരുടെ പ്രതിമാസ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. വിരമിക്കല്‍ ആനുകൂല്യം മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തും.

പുനഃരൂപയോഗ ഊര്‍ജം സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങള്‍ക്കനുസൃതമായി അനര്‍ട്ട് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

വനിതാവികസന കോര്‍പ്പറേഷനില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.

സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷനില്‍  ശമ്പള പരിഷ്കരണം നടപ്പാക്കും.
ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി 2016ലെ നഗര-ഗ്രാമാസൂത്രണ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കേരളത്തില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്ന് നടത്തുന്നതിന് കേന്ദ്രനിയമമായ പ്രിന്‍വന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് ആക്ടില്‍ ഭേദഗതി വരുത്തിയ പ്രിന്‍വന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (കേരള ഭേദഗതി) ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ്

കോവിഡ്മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയില്‍ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്‍റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്‍റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ 2020-21ലെ തുടര്‍ന്നുള്ള മാസങ്ങളില്‍ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രിലില്‍ സര്‍ക്കാര്‍ ഒരു പുനഃരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള ഇളവുകള്‍.

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 2017 ആഗസ്റ്റ് ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ (ഗ്രാമീണ്‍) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കാന്‍ തീരുമാനിച്ചു.

ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം.  

ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ആസ്ഥാനമായി ട്രൈബല്‍ താലൂക്ക് രൂപീകരിക്കും.

ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നല്‍കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.എസ് ഗോപിനാഥനെ നിയമിക്കും.

കിഫ്ബി വായ്പ ലഭ്യമാക്കി കെഎസ്ആര്‍ടിസി നിരത്തിലിറക്കുന്ന പുതിയ ബസുകള്‍ ഓടിക്കുന്നതിനായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നു . ആര്‍ദ്രത്തിന്‍റെ ആദ്യഘട്ടമന്ന നിലയില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ അതും പൂര്‍ത്തിയാകും. അതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

ഐടി വികസനം

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഐടി മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഐടി പാര്‍ക്കുകളില്‍ ഒരു കോടി ചതുരശ്ര അടി സ്ഥലസൗകര്യമേര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്‍റെയും നാലാം ഘട്ടത്തിന്‍റെയും വികസനം സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ട്.

ടെക്നോപാര്‍ക്കിലെ നാലാം ഘട്ടമായ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടം പ്രവര്‍ത്തനക്ഷമമായി. അതോടൊപ്പം ടെക്നോസിറ്റിയില്‍ 97 ഏക്കറിലായി 1500 കോടി മുതല്‍മുടക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ (ടിസിഎസ്) ഐടി  ഹബ്ബ് യാഥാര്‍ത്ഥ്യമാവുകയാണ്. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എത്തിയത് കേരളത്തിന്‍റെ ഐടി വ്യവസായത്തിന് വലിയ നേട്ടമാണ്. ടോറസ് ബില്‍ഡിങ്ങിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. 2018ല്‍ നിര്‍മാണം ആരംഭിച്ച ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് അനേകം പ്രതിസന്ധികളെ തരണം ചെയേണ്ടതായി വന്നു.

ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70,000 പേര്‍ക്ക് അല്ലാതെയും സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും.

ഡിഫന്‍സ് പാര്‍ക്ക്

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനവും ഇന്ന് നടന്നു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്‍റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്‍റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും.

ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.

ജനജാഗ്രത

അഴിമതി തുടച്ചുനീക്കുക എന്നത് ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. അതില്‍ ഒരു ചുവടുവെയ്പ്പുകൂടി നടത്തുകയാണിപ്പോള്‍. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി അഴിമതിമുക്ത കേരളം എന്നതാണ് ലക്ഷ്യംവക്കുന്നത്. അതിനായി അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം നല്‍കാനായി ഒരു വെബ്സൈറ്റ് ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നല്ലോ. ജനജാഗ്രത എന്നാണ് വെബ്സൈറ്റിന്‍റെ പേര്. വെബ്സൈറ്റിന്‍റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 740ഓളം വ്യക്തികള്‍ പേരുകള്‍ നിര്‍ദേശിക്കുകയുണ്ടായി. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തത്. 7 പേര്‍ ജനജാഗ്രത എന്ന പേര്‍ നിര്‍ദേശിച്ചു. അതില്‍ ആദ്യം നിര്‍ദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയും.

സര്‍ക്കാര്‍ ഉദോഗസ്ഥര്‍ പലപ്പോഴും ഭയക്കുന്നത് തങ്ങള്‍ക്കെതിരെ മനഃപൂര്‍വ്വം ചിലരെങ്കിലും വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ്. ഈ വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകുകയാണ്. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. പൂര്‍ണമായി ജനങ്ങളുടെ പിന്തുണയോടുകൂടി മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതൊരാള്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകും.

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍

യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി വഴിയോര വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടിന പദ്ധതിയുടെ ഭാഗമായാണ് അത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1053 ശുചിമുറികളാണ് നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്. ഇതില്‍ 721 എണ്ണത്തിന്‍റെ കരാര്‍ നല്‍കിക്കഴിഞ്ഞു. അതില്‍ തന്നെ 502 എണ്ണത്തിന്‍റെ നിര്‍മാണം ആരംഭിച്ചു. 50ഓളം ശുചിമുറികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

കെഎസ്ആര്‍ടിസിയിലെ 40 ശുചിമുറികളും നവീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആര്‍സിയിലെ പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ വഴിയോര വിശ്രമ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. മാസത്തിനുള്ളില്‍ ആദ്യ ഘട്ട പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രവാസികള്‍ക്ക് നിക്ഷേപ അവസരത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ആദ്യ സംരംഭമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍. ഭക്ഷണശാലകള്‍, വിനോദകേന്ദ്രങ്ങള്‍, വാഹന അറ്റകുറ്റ പണിക്കുള്ള ഇടം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

Spread the love
English Summary: kerala cabinet decissions complete text

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick