Categories
latest news

പുതുച്ചേരിയില്‍ 22ന് വിശ്വാസവോട്ട് തേടണം

ഫെബ്രുവരി 22-ന് വൈകീട്ട് അഞ്ചു മണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയോട് ലഫ്. ഗവര്‍ണര്‍ ഡോ. തമിഴ് ഇസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടു. നാല് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രാജിവെക്കുകയും ഒരംഗം അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കയാണ്. നേരത്തെ 33 അംഗങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 28 പേര്‍ മാത്രമേ ഉള്ളൂ. സഭയില്‍ ഭൂരിപക്ഷത്തിന് 15 പേര്‍ വേണം. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 14 പേരുടെ പിന്തുണ മാത്രമേ ഇപ്പോഴുള്ളൂ. പ്രതിപക്ഷത്തും 14 പേര്‍ ഉണ്ട്.
കോണ്‍ഗ്രസ് വിട്ട നാല് എം.എല്‍.എ.മാരും ബി.ജെ.പി. പാളയത്തിലാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് മറ്റൊരു എം.എല്‍.എ.യെ കോണ്‍ഗ്രസ് പുറത്താക്കിയത്. മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി വളരെ അടുപ്പമുള്ള വ്യക്തിയായ ജോണ്‍കുമാര്‍ ആണ് ഏറ്റവും ഒടുവില്‍ രാജിവെച്ച വ്യക്തി.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യം ആണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് 15-ഉം ഡി.എം.കെ.ക്ക് മൂന്നും സീറ്റാണ് ഉള്ളത്. ഒരു സ്വതന്ത്രനും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. 4 പേര്‍ കോണ്‍ഗ്രസ് വിട്ടതോടെ ഭരണകക്ഷിയുടെ അംഗബലം 14 ആയിരിക്കയാണ്. പ്രതിപക്ഷത്ത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് നാലും എ.ഐ.എന്‍.ആര്‍.സി.ക്ക് ഏഴും അംഗങ്ങളും ബി.ജെ.പി.ക്ക് മൂന്ന് നോമിനേറ്റ് ചെയ്ത അംഗങ്ങളും ഉണ്ട്. ആകെ 14.
ഭരണപക്ഷവും പ്രതിപക്ഷവും തുല്യബലത്തിലായതിനാല്‍ ഭൂരിപക്ഷം ലഭിക്കാനുള്ള ഒരു വോട്ട്, എങ്ങിനെ കിട്ടും എന്നതാണ് കോണ്‍ഗ്രസിന്റെ ചിന്ത. വിശ്വാസവോട്ടെടുപ്പില്‍ തോല്‍പിക്കാന്‍ പ്രതിപക്ഷത്തിനും വേണം ഇനിയും ഒരംഗത്തിന്റെ പിന്തുണ.
ചാക്കിട്ടുപിടുത്തത്തിന് വലിയ സാധ്യത തുറക്കുന്ന രാഷ്ട്രീയ നാടകമായിരിക്കും അടുത്ത ദിവസങ്ങളില്‍ പുതുച്ചേരിയില്‍ ഉണ്ടാകുക എന്നത് ഉറപ്പാണ്.

Spread the love
English Summary: CONFIDENCE MOTION IN PUDUCHERY ON FEBRUARY 22.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick