Categories
exclusive

എം.വി.ജയരാജന്റെ നില മെച്ചപ്പെടുന്നു, ആഹാരം കഴിച്ചുതുടങ്ങി, വെന്റിലേറ്റര്‍ സഹായം അത്യാവശ്യത്തിന് മാത്രമാക്കി

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമായിക്കഴിഞ്ഞു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് മെച്ചപ്പെട്ടതിനാല്‍ ഏറ്റവും കുറഞ്ഞ സമയത്തേക്കു മാത്രമാണ് വെന്റിലേറ്റര്‍ സഹായം ഇപ്പോള്‍ നല്‍കുന്നത്

Spread the love

കൊവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ശനിയാഴ്ചത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലുള്ള ജയരാജന്റെ രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമായിക്കഴിഞ്ഞു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് മെച്ചപ്പെട്ടതിനാല്‍ ഏറ്റവും കുറഞ്ഞ സമയത്തേക്കു മാത്രമാണ് വെന്റിലേറ്റര്‍ സഹായം ഇപ്പോള്‍ നല്‍കുന്നത്. അല്ലാത്ത സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. വെന്റിലേറ്റര്‍ പൂര്‍ണമായും നീക്കുന്നതിന്റെ മുന്നോടിയായിട്ടാണിത്. ജയരാജന്‍ തനിച്ച് ആഹാരം കഴിച്ചുതുടങ്ങിയിട്ടുണ്ട്.

ബുള്ളറ്റിന്റെ പൂര്‍ണരൂപം ചുവടെ :

thepoliticaleditor

കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ ക്രമമായ പുരോഗതി കൈവരുന്നതായി ഇന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി തുടരുന്ന സാഹചര്യത്തിൽ, വെന്റിലേറ്ററിൽ നിന്നും വിമുക്തമാക്കി, സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തി ക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി-പാപ്പ് വെന്റിലേറ്റർ ഒഴിവാക്കുന്നതിന് സാധി ക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങൾ മാറിവരുന്നതായി പരിശോധനയിൽ വ്യക്തമായതും മെഡിക്കൽ ബോർഡ് ചർച്ച ചെയ്തു.

കോവിഡ് ന്യുമോണിയയെത്തുടർന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറ ഞ്ഞുവരുന്നതായും, ഇത്തരം അസുഖം ബാധിച്ചവരിൽ നല്ലൊരു ശതമാനംപേരിൽ പിന്നീട് മറ്റ് അണുബാധയുണ്ടായത്‌ പലകേന്ദ്രങ്ങളിൽ നിന്നും പൊതുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുന്നറിയിപ്പായി സ്വീകരിച്ച്, ഇവിടെയതുണ്ടാവാതിരിക്കാനായി കടുത്ത ജാഗ്രത ഇദ്ദേഹത്തിന്റെ കാര്യത്തിലും തുടരേണ്ടതുണ്ട് എന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും, കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല എന്നതിനാൽ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ് കൺവീനറുമായ ഡോ കെ സുദീപ്, മെഡിക്കൽ ബോർഡ് അംഗങ്ങളായ ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമൽ റോഹൻ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് – കാഷ്വാലിറ്റി), ഡോ കെ സി രഞ്ജിത്ത് കുമാർ (എച്ച്.ഒ.ഡി, ജനറൽ മെഡിസിൻ വിഭാഗം), ഡോ എസ്.എം അഷ്‌റഫ് (എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ, കോവിഡ് ചികിത്സാ വിഭാഗം), ഡോ എസ്.എം സരിൻ (ആർ.എം.ഒ) എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Spread the love
English Summary: HEALTH CONDITION OF CPM LEADER M.V. JAYARAJAN BECAME MUCH BETTER THAN THE LAST DAY SAYS MEDICAL BULLETTIN.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick